Circular for using Hi Tech equipments for online classes (First Bell)


ഫസ്റ്റ്‌ബെല്ലിനായി ഹൈടെക് ഉപകരണങ്ങൾ ഉപയോഗിക്കാൻ പ്രത്യേക നിർദേശങ്ങളായി
കൈറ്റ് വിക്ടേഴ്‌സ് ചാനൽവഴി സംപ്രേഷണം ചെയ്യുന്ന 'ഫസ്റ്റ്‌ബെൽ' ക്ലാസുകൾ മുഴുവൻ കുട്ടികൾക്കും കാണാൻ ക്രമീകരണമൊരുക്കാൻ ഹൈടെക് സ്‌കൂൾ - ഹൈടെക് ലാബ് പദ്ധതികളുടെ ഭാഗമായി സ്‌കൂളുകളിൽ വിന്യസിച്ച ഐ.ടി ഉപകരണങ്ങൾ പ്രയോജനപ്പെടുത്താൻ അനുമതി നൽകി കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സർക്കുലർ പുറത്തിറക്കി.         സ്‌കൂളുകളിൽ ലഭ്യമായിട്ടുള്ള 1.20 ലാപ്‌ടോപ്പുകളും 70,000 പ്രൊജക്ടറുകളും 4545 ടെലിവിഷനുകളുമാണ് പ്രയോജനപ്പെടുത്താൻ കഴിയുക.

വീട്ടിലും സമീപത്തും ക്ലാസുകൾ വീക്ഷിക്കുന്നതിന് അവസരമില്ലാത്ത കുട്ടികൾക്ക് തദ്ദേശഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീയൂണിറ്റുകളുടെയുമെല്ലാം സഹായത്തോടെ ബദൽ സംവിധാനമൊരുക്കാൻ സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ വേണ്ടത്ര ഉപകരണങ്ങൾ ലഭ്യമാകുന്നില്ലെങ്കിൽ സ്‌കൂളുകളിൽ ലഭ്യമായ ഹൈടെക് ഉപകരണങ്ങൾ ഉപയോഗിക്കണം. ഇതിനായി ആവശ്യമായ പ്രദേശം പ്രഥമാധ്യാപകർ കണ്ടെത്തണം. പ്രഥമാധ്യാപകരും ക്ലാസ് അധ്യാപകരും നിർവഹിക്കേണ്ട കാര്യങ്ങൾ വിശദമാക്കിയ സർക്കുലർ പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ചിട്ടുണ്ട്. വാർഡ്/ഡിവിഷൻ തലത്തിലോ മറ്റോ ചുമതലയുള്ള അധ്യാപകർക്കോ അല്ലെങ്കിൽ തദ്ദേശ സ്ഥാപന സെക്രട്ടറി ചുമതല പ്പെടുത്തുന്ന ഉദ്യോഗസ്ഥർക്കോ ആവശ്യകതയ്ക്കനുസരിച്ച് രസീത് വാങ്ങി പ്രഥമാധ്യാപകർക്ക് ഉപകരണങ്ങൾ നൽകാം. നാലു കുട്ടികൾക്കുവരെ ഒരേ സമയം കാണാൻ ഒരു ലാപ്‌ടോപ്പ് ഉപയോഗിക്കാം. കൂടുതൽപേർക്ക് കൂടുതൽ ലാപ്‌ടോപ്പുകളോ, കേബിൾ / ഡി.ടി.എച്ച് കണക്ഷനുള്ള സ്ഥലങ്ങളിൽ ടീവിയോ അല്ലെങ്കിൽ ലാപ്‌ടോപ്പും പ്രൊജക്ടറും ഒരുമിച്ചോ ഉപയോഗിക്കാം.

തദ്ദേശഭരണ സ്ഥാപനങ്ങൾ തിരിച്ചുള്ള സ്‌കൂളുകളിലെ ഐടി ഉപകരണങ്ങളുടെ ലഭ്യത സമേതം www.sametham.kite.kerala.gov.in പോർട്ടലിലെ  Hi-Tech School ലിങ്ക് വഴി അറിയാൻ കഴിയും. ഉപകരണങ്ങൾ വളരെ ശ്രദ്ധാപൂർവം കൈകാര്യം ചെയ്യേണ്ടതും ഓരോ ദിവസവും സൂക്ഷിക്കാൻ സുരക്ഷിതമായ സംവിധാനം ഏർപ്പെടുത്തണം. സ്‌കൂളുകൾ വിതരണ രജിസ്റ്ററിൽ ഇക്കാര്യങ്ങൾ രേഖപ്പെടുത്തണം. സ്‌കൂൾ ബ്രോഡ്ബാൻഡ് സംവിധാനം ഉപയോഗിച്ച് youtube.com/itsvicters ൽ നിന്നും നേരത്തേ ഡൗൺലോഡ് ചെയ്ത ക്ലാസുകളാണ് കാണിക്കേണ്ടത്.

ഈ ആഴ്ച ട്രയൽ അടിസ്ഥാനത്തിലായതിനാലും ക്ലാസുകൾ പലതവണ കാണിക്കുന്നതിനാലും ഏതെങ്കിലും മാർഗത്തിലൂടെ മുഴുവൻ കുട്ടികൾക്കും കാണാൻ അവസരം ലഭിക്കുന്ന വിധമാണ് പ്രാദേശികതലത്തിൽ ക്രമീകരണങ്ങൾ ഒരുക്കുന്നത്. അതുകൊണ്ട് തന്നെ രക്ഷിതാക്കളും കുട്ടികളും യാതൊരുവിധത്തിലും ആശങ്കപ്പെടേണ്ടതില്ല. ഈ ക്ലാസുകൾ കാണാൻ മാത്രമായി ആർക്കെങ്കിലും പ്രത്യേക തുക ചെലവഴിക്കേണ്ടതോ ഏതെങ്കിലും ഉപകരണങ്ങൾ വാങ്ങേണ്ടതോ ആയ സാഹചര്യവും ഇപ്പോഴില്ല. ആവശ്യമായ സാങ്കേതിക    നിർദേശങ്ങൾക്കായി സ്‌കൂളുകൾക്ക് കൈറ്റിന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടാവുന്നതാണെന്ന് കൈറ്റ് സി.ഇ.ഒ.  കെ. അൻവർ സാദത്ത് അറിയിച്ചു. Click Here to Circular

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !